പുസ്തകം: ഇന്ത്യാ ചരിത്രത്തിനൊരു മുഖവുര. രചന: ഡി.ഡി. കൊസാംബി
നായാടിയും പ്രകൃതി വിഭവങ്ങൾ ശേഖരിച്ചും അതിജീവനം എന്ന രീതിയിൽ നിന്നും ആഹാരം സ്വയം ഉത്പാദിപ്പിക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയതോടെ ഒരു സ്ഥലത്ത് സ്ഥിരമായി തമാസിക്കേണ്ടത് മനുഷ്യർക്ക് ആവശ്യമായി വന്നു. അമ്പും വില്ലും കുന്തവും കോരിയും കലപ്പക്ക് വഴി മാറി. സൈന്ധവ സമതലത്തിൽ ഹാരപ്പന്മാരുടെ കൃഷി കോരി ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് കോസാമ്പിയുടെ നിഗമനം. മഴയെ ആശ്രയിച്ചുള്ള കൃഷി ആയിരുന്നില്ല, പ്രത്യുത സപ്ത സിന്ധുവിലെ വെള്ളം അണ കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ചുള്ള കൃഷി ആയിരുന്നു. സ്ട്രാബോയെ മുൻ നിർത്തി അക്കാലത്ത് സൈന്ധവ തടത്തിൽ മഴ കുറവായിരുന്നു എന്ന് കോസാമ്പി വാദിക്കുന്നു. മൺസൂൺ ഷിഫ്റ്റ്, അഥവാ വ്യതിയാനം ആണ് സൈന്ധവ നാഗരികതയുടെ അന്ത്യം കുറിച്ചതെന്ന വാദം പുതുതായി ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല. ആര്യന്മാരുടെ ഉപദ്രവം ആണ് സൈന്ധവ നാഗരികതയുടെ പതനത്തിൻെറ നാന്ദി കുറിച്ചത് എന്ന് കൊസാമ്പി കരുതുന്നു. വൃത്രൻ എന്ന അസുരനെ ഇന്ദ്രൻ നിഗ്രഹിച്ചു എന്ന ഋഗ്വെദത്തിലെ പരാമർശം ഇതിന് ഉപോൽബലക...